പത്തനംതിട്ട: കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമിച്ച പൂജാരിയെ അറസ്റ്റു ചെയ്തു. ഇലന്തൂർ പൂക്കോട് ഗുരുമന്ദിരത്തിനു സമീപം മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോൻ (52) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63)-നേരേയാണ് പൂജാരിയായ ബിജുമോൻ അതിക്രമം നടത്തിയത്.
പതിവുപോലെ ക്ഷേത്രം തുറന്ന് വൃത്തിയാക്കുകയായിരുന്നു വിജയമ്മ. ക്ഷേത്രത്തിന് കുറച്ചുമാറി ഇരുചക്രവാഹനം നിർത്തിയിട്ടശേഷം റബർത്തോട്ടം വഴി ഉള്ളിലെത്തിയ പ്രതി ക്ഷേത്രത്തിലെ പട്ടുടയാടയിൽ മുളകുപൊടി തട്ടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു. തുടർന്ന് സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയമ്മ കുതറിമാറി ബഹളംവച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പോലീസ് വിജയമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതകക്കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽകേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.